Tuesday, October 12, 2010

തീയൂര്‍ രേഖകള്‍

തീയൂര്‍രേഖകളിലെ നേര്‍രേഖകള്‍
അനില്‍ സെയിന്‍ മലയാളത്തിലെ മറ്റുനോവലുകളില്‍ നിന്നെല്ലാം വേറിട്ടു നില്‍ക്കുന്ന ഒന്നാണ്‌ തീയൂര്‍രേഖകള്‍. മലയാളനോവലിന്റെ ഒരു പുതിയ മുഖമാണിതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്‌. അതുകൊണ്ട്‌ തന്നെ വായനക്കാരില്‍ ഒരു പുതുമ സൃഷ്ടിക്കാന്‍ ഈ നോവലിന്‌ ആകുന്നുണ്ട്‌. പൊതുവെയുള്ള നോവലുകളുടെ തനതു രീതികളില്‍ നിന്നും വളരെ വ്യത്യസ്‌തമാണ്‌ ഇതിന്റെ ആഖ്യാനരീതി. ഈ വ്യത്യസ്‌തത തന്നെയാണ്‌ ഈ നോവലിനെ വേറിട്ടു നിര്‍ത്തുന്നതും. അതുകൊണ്ട്‌ തന്നെ മലയാള നോവല്‍ ചരിത്രത്തില്‍ ഇതിനേറെ പ്രത്യേകതയുണ്ട്‌. ഈ പ്രത്യേകതകൊണ്ട്‌ തന്നെയാവണം മലയാള നോവല്‍ 125 വര്‍ഷം പൂര്‍ത്തിയാക്കിയപ്പോള്‍ ഡി സി ബുക്ക്‌സ്‌ തെരഞ്ഞെടുത്ത 84 മികച്ച നോവലുകളില്‍ ഒന്നാകാന്‍ ഇതിന്‌ അവസരം ലഭിച്ചത്‌.
ചരിത്രത്താളുകളില്‍ നിറയുന്ന തീയൂരിന്റെ ചരിത്രാംശം മുഴുവനായും തന്നെ വിട്ടുക്കളയുകയാണ്‌ ഇവിടെ എഴുത്തുകാരന്‍ ചെയ്യുന്നത്‌. അതിന്‌ ബദലായി വര്‍ത്തമാനക്കാലത്തേക്കാണ്‌ ഈ നോവല്‍ വായനക്കാരനെ നയിക്കുന്നത്‌. ഒരു അലസ വായനക്ക്‌ ഉതകുന്ന മട്ടിലല്ല തീയൂര്‍രേഖകള്‍ ചമയ്‌ക്കപ്പെട്ടിരിക്കുന്നത്‌. കാരണം ഇതൊരു കുടുംബകഥയല്ല മറിച്ച ഇതൊരു പ്രദേശത്തിന്റെയും അവിടുത്തെ ജനങ്ങളുടെയും കഥയാണ്‌. കാണാതാവുന്നവരുടെയും ആത്മഹത്യചെയ്യുന്നവരുടെയും ഗ്രാമമെന്ന പേരില്‍ കുപ്രസിദ്ധമായ തീയൂരിനെക്കുറിച്ചൊരു പരമ്പര തയ്യാറാക്കാന്‍ എഴുത്തുകാരനെത്തുന്നതും എ്‌ന്നാല്‍ അതിനേക്കാളുപരി ആ ഗ്രാമത്തിന്റെയും അവിടുത്തെ ജനങ്ങളുടെയും സ്‌പന്ദനങ്ങള്‍ തിരിച്ചറിഞ്ഞ ആ തിരിച്ചറിവിന്‌ ഒരു നോവല്‍ ഭാഷ്യം കൊടുക്കുകയുമാണ്‌ ചെയ്‌തിരിക്കുന്നത്‌.
നോവല്‍ ചരിത്രത്തില്‍ ഇതുവരെ തുടര്‍ന്നു വന്നിട്ടുള്ള പല സാമ്പ്രദായിക പ്രക്രിയകളില്‍ നിന്നും വിഭിന്നമായി നോവല്‍ ആരംഭിക്കുന്നതും അവസാനിക്കുന്നതും. കോണേരി വെള്ളേന്‍ എന്ന ധീരനായ കള്ളന്റെ കഥയില്‍ നിന്നാണ്‌ തീയൂര്‍രേഖകള്‍ ആരംഭിക്കുന്നത്‌. എഴുത്തുകാരനതിനെ ആദിരൂപം എന്ന്‌ പേരിട്ടിരിക്കുന്നു. പിന്നീടുവരുന്ന പുറങ്ങളിലൊന്നും ഇതേക്കുറിച്ച്‌ കാര്യമായി സ്‌പര്‍ശിക്കുന്നില്ല. പക്ഷെ ഈ ആദിരൂപത്തിന്‌ നോവലിന്റെ ഗതി നിയന്ത്രിക്കാനാവുന്നുണ്ട്‌. ഇതിലൂടെ കാലസൂചനയെക്കുറിച്ച്‌ ഒരു ഉള്‍ക്കാഴ്‌ച്ച വായനക്കാരില്‍ എത്തിക്കുന്നതില്‍ എഴുത്തുകാരന്‍ വിജയിക്കുന്നുണ്ട്‌. പിന്നെ എടുത്തുപറയേണ്ടത്‌ ഇതില്‍ ഉപയോഗിക്കപ്പെട്ടിട്ടുള്ള ഭാഷയെക്കുറിച്ചാണ്‌. ഇതൊരു പ്രാദേശിക ചരിത്രമെന്ന നിലക്ക്‌ അവിടുത്തെ ഭാഷാസ്വാധീനം പലയിടത്തും ഉപയോഗിക്കപ്പെടുന്നുണ്ട്‌.
വട്ടക്കൂറ, ലപ്പ്‌, പിറക്ക്‌, വളേര്‍്‌പപാന്‍, ബന്‍സന്‍പോക്‌സ്‌ എന്നിവ അവയില്‍ ചിലത്‌ മാത്രം. തീയൂര്‍ ഒരു ആത്മഹത്യാ ഗ്രാമമെന്നറിയപ്പെടുന്നതിനാല്‍ തന്നെ വളരെ വിചിത്രമായ മരണങ്ങളും ഇതില്‍ പ്രതിപാദിക്കുന്നുണ്ട്‌. മനുഷ്യനെ ആത്മഹത്യയിലേക്ക്‌ നയിക്കുന്ന ജീവിതത്തിലെ സങ്കീര്‍ണ്ണതകളും ഇതില്‍ അന്വേഷണ വിധേയമാക്കുന്നുണ്ട്‌. അതുകൊണ്ട്‌ തന്നെ തീയൂര്‍രേഖകള്‍ക്കൊന്നും കാലിക പ്രസക്തിയുണ്ടെന്ന കാര്യത്തില്‍ തര്‍ക്കമില്ല. മലയാളനോവല്‍ ചരിത്രത്തില്‍ ഈ രേഖകള്‍ അവിസ്‌മരണീയമായിരിക്കുന്നു. നോവലിസ്‌റ്റ്‌-എന്‍ പ്രഭാകരന്‍. തലശ്ശേരി ബ്രണ്ണന്‍ കോളേജിലെ മലയാള വിഭാഗം അധ്യാപകന്‍. മലയാള സാഹിത്യത്തിലെ മിക്ക മേഖലകളിലും തന്റെ പ്രാഗത്ഭ്യം തെളിയിച്ചിട്ടുണ്ട്‌.
1987 ല്‍ പുലിജന്മം എന്ന നാടകത്തിന്‌ സംഗീതനാടകഅക്കാദമി അവാര്‍ഡ്‌ ലഭിച്ചിട്ടുണ്ട്‌. (നെയ്‌തുകാരന്‍ എന്ന ചിത്രത്തിലൂടെ നടന്‍ മുരളിക്ക്‌ ഭരത്‌ അവാര്‍ഡ്‌ നേടിക്കൊടുത്ത പ്രശസ്‌ത മലയാള ചലച്ചിത്ര സംവിധായകന്‍ പ്രിയനന്ദന്‍ പുലിജന്മം അഭ്രപാളിയിലാക്കിയിട്ടുണ്ട്‌) കൂടാതെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ്‌, ചെറുകാട്‌ അവാര്‍ഡ്‌ തുടങ്ങി പല ബഹുമതികളും അദ്ദേഹത്തിന്‌ ലഭിച്ചിട്ടുണ്ട്‌. തീയൂര്‍രേഖകള്‍ മാധ്യമം ആഴ്‌ച്ചപ്പതിപ്പില്‍ ഖണ്ഡം പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.

No comments: