Tuesday, July 30, 2013

                                                     യാത്ര...

 


എറണാകുളം  ജനറലാശുപത്രിയിലെ
പൊട്ടിപ്പൊളിഞ്ഞ  വരാന്തയിലും
ഒടിഞ്ഞു തൂങ്ങിയ ചാരുബഞ്ചിലും
കൂനിക്കൂടിയിരുന്ന പേക്കോലങ്ങളെ-
ന്നോടെന്തുപറയാനാണാഞത്?
വകഞ്ഞുമാറ്റലിലൂടാ മോര്‍ച്ചറിക്കു
മുന്നിലെത്തിയാപൊട്ടിയടര്‍ന്നവൃത്തി
ഹീനമായയാതറയിലെയായിളം
പൈതലിന്‍കണ്‍കളെന്താണ്തേടിയത്?

ചരിത്രക്ലാസ്സില്‍നിന്നുംമെല്ലെയൂര്‍ന്ന
വന്‍റെകൈതലമെന്നില്‍ചേര്‍ത്തയാ
മഹാരാജാസ്സിന്നിടനാഴിയിലൂടൊരു
ചിത്രാംഗദയാകാന്‍മനംകൊതിക്കവേ
യാസ്വപ്‌നങ്ങള്‍ക്കീനിറമാര്‍ന്നുവോ?

രൂക്ഷഗന്ധംവമിക്കുംസ്പിരിറ്റിലീ
മൗനംമരവിച്ചു കിടക്കവേയറിവൂ
വൊരുകുപ്പിഫ്യുറഡാനിലവനവന്‍റെ
സ്വപ്‌നങ്ങള്‍കുഴിച്ചുമൂടിയിരിക്കുന്നു

ഒഴിയാസ്വപ്നങ്ങളുംപേറി
അറിയാസുഗന്ധങ്ങളും തേടി
ഞാനും യാത്രയാകുന്നു.......


        

Sunday, July 28, 2013

                              കാതിക്കുടത്തെ  കാളകൂടം

           
    ജീവിക്കുവാനുള്ള  സ്വാതന്ത്ര്യം എവര്‍ക്കുമുണ്ട്.
    നല്ല മണ്ണിനും ശുദ്ധ വായുവിനും വേണ്ടിയുള്ള സമരങ്ങള്‍  തുടരുകയാണ്..
    അടിച്ചമര്‍ത്താന്‍  അധികാരി വര്‍ഗ്ഗം ഊറ്റം കൊള്ളുമ്പോഴും ,  വരും തലമുറ
    യ്ക്കുവേണ്ടി ,  അവരുടെ നിലനില്‍പ്പിനു   സ്വ  ജീവന്‍  ബലികഴിച്ചും 
    പോരാട്ടങ്ങള്‍  അനിവാര്യമായിരിക്കുന്നു.
    കൂടങ്കുളത്തും  കാതിക്കുടത്തും  അതിന്‍റെ  അലകള്‍ ഉയരുകയാണ്.
    ചാലക്കുടി പുഴയെ   മലിനപ്പെടുത്തുന്നവര്‍ക്കെതിരെ  പ്രതികരിക്കുന്നവനു
    നേരെ നടക്കുന്ന ശാരീരികവും  മാനസികവുമായ ധ്വംസനങ്ങള്‍  ആവര്‍ത്തി
    ക്കയാണ്.  പോലീസും ഭരണകൂടവും നിസ്സഹായവര്‍ഗ്ഗത്തെ  ചൂഷണം
    ചെയ്യുമ്പോള്‍  പ്രതികരിക്കാനറയ്ക്കുന്നവന്‍റെ  പ്രതിനിധിയാകയാണോ
    നാമും?

    വിഭവ  ചൂഷണങ്ങളും  വിഷ മാലിന്ന്യങ്ങളും  തുടര്‍ക്കഥയാകുമ്പോള്‍  കാതി
    ക്കുടം മറ്റൊരിരയാകുന്നു.  ഇത്  കാതിക്കുടമെന്ന ചെറിയ  ഗ്രാമത്തിന്‍റെ
    വേദന  മാത്രമല്ല..മനുഷ്യനെ  മനുഷ്യനായി കാണുന്ന, മനുഷ്യത്വം മരവിച്ചിട്ടി
    ല്ലാത്തവന്‍റെ  രോദനമായി  കാണണം..
    അടിസ്ഥാനവര്‍ഗ്ഗത്തിന്‍റെ  സ്പന്ദനമറിയാന്‍  അധികാര പ്രമുഖര്‍ക്കാകണം.
    ചാലക്കുടി പുഴയില്‍ ചത്തു മലക്കുന്ന മത്സ്യങ്ങളും  ക്യാന്‍സര്‍  പോലുള്ള
    മാരക രോഗങ്ങള്‍ക്കടിമകളാകുന്ന ഒരു കൂട്ടം മനുഷ്യരും  നാം ജീവിക്കുന്ന
    ഈ സമൂഹത്തിന്‍റെ  ഭാഗമാണെന്ന  തിരിച്ചറിവുകളുണ്ടാകേണ്ടിയിരിക്കുന്നു.
   
    കാതിക്കുടത്തെ ഈ കാളകൂടത്തെ തിരിച്ചറിയേണ്ട  സമയം അതിക്രമിച്ചിരി
    ക്കുന്നു.. ജാതി മത  രാഷ്ട്രീയ ചിന്തകള്‍ക്കതീതമായ്  ഈ ജീവന സമരത്തോട്
    നാമും  പൊരുത്തപ്പെടുക.. ഐക്യപ്പെടുക...


                                                                                              

                                        പട്ടം  പോലെ..

                                   
    പട്ടം പോലെ.....
    പേരുതന്നെ  ചേതോഹരം........
    ഒരു കവിത പോലെ.....
    അഴക്‌ നിറച്ച്....
    അതെ  ഇതൊരു  അഴകപ്പന്‍  ചിത്രം....
    പട്ടം പോലെ...
    മനസ്സിന്‍റെ  നേര്‍കാഴ്ചയാണത്....
    ഉയര്‍ന്ന്....താഴ്ന്ന്....
    ആര്‍ക്കും പിടി കൊടുക്കാതെ...
    ആരോ നിയന്ത്രിക്കുന്ന ചെറു നൂലാല്‍...
    വര്‍ണ്ണ കാഴ്ച്ചകള്‍ നിറച്ചാകാശത്തില്‍ 
    വിഹരിക്കുന്ന......
    അതെ ..തീര്‍ച്ചയായും...
    അതൊരു മോഹിപ്പിക്കും കാഴച്ച തന്നെയാണ്..
    പക്ഷേ,  ആ നൂലൊന്നു പൊട്ടിയാലോ?
    പട്ടം  പോലെ...............

   മലയാള സിനിമയെ അറിയുന്ന ആര്‍ക്കാണ്
   അഴകപ്പനെ  അറിയാത്തത്......
   ആ തിരിച്ചറിവു തന്നെയാകണം  മലയാളത്തിലെ 
   മികച്ച  സംവിധായകരായ രഞ്ജിത്ത്, 
   ശ്യാമപ്രസാദ്, പ്രിയദര്‍ശന്‍, ലാല്‍ജോസ്, തുടങ്ങി 
   ഒട്ടുമിക്ക വമ്പന്മാരും  ആ സ്പര്‍ശം  തേടി
   എത്തിയത്.  അതില്‍  നിന്നെല്ലാം നമുക്കു  ലഭിച്ചതു 
   മികച്ച  ചിത്രങ്ങളായിരുന്നു..

   സിനിമാട്ടോഗ്രാഫെര്‍  സംവിധായകര്‍  ആകുന്നതു 
   മലയാള സിനിമക്ക് പുതുമയല്ല.   ബാലുമഹേന്ദ്ര,
   ഷാജി എന്‍ കരുണ്‍, സന്തോഷ്‌ ശിവന്‍, വേണു, 
   രാജീവ് മേനോന്‍, അമല്‍ നീരദ്   തുടങ്ങിയവര്‍ 
   എല്ലാം തന്നെ  സിനിമയുടെ അതുവരെയുണ്ടായി
   രുന്ന  കാഴ്ച്ചപ്പാടിനെ മാറ്റിമറിക്കയായിരുന്നു...
   അവരുടെ ശ്രേണിയിലേക്കിതാ  അഴകപ്പനും..

   ദുല്‍ക്കര്‍ സല്‍മാന്‍ പോലെ  നവതരംഗ  സിനിമാ 
   കൂട്ടാളികളോട്  അഴകപ്പന്‍  കൈ കോര്‍ക്കുമ്പോള്‍ 
   തീര്‍ച്ചയായും  ഏറ്റം മികച്ച സിനിമ തന്നെയാകും 
   നമുക്കു ലഭിക്ക  എന്ന് പറയാതെ വയ്യ...

   രാഷ്ട്രത്തിനു  ശേഷം ശ്രീ.കരുണാകരന്‍  നിര്‍മ്മിക്കു
   ന്ന  ഈ  ചിത്രത്തില്‍  എന്‍റെ പ്രിയ സുഹൃത്തും 
   സിനിമാട്ടോഗ്രാഫെറുമായ  ശ്രീ. സുബൈര്‍ ബാബു 
   വും സഹകരിക്കുന്നു...അവന്‍റെയുള്ളിലെ  
   കഴിവും, കനലും, കനവും  തിരിച്ചറിഞ്ഞിട്ടുള്ള 
   എനിക്ക്  അവനീ കൂട്ടായ്മയില്‍  പങ്കാളിയാകുന്നു 
   എന്നറിഞ്ഞതില്‍  ഒത്തിരി സന്തോഷമുണ്ട്...

   അഴകപ്പന്‍,  ദുല്‍ക്കര്‍, കരുണാകരന്‍,  സുബൈര്‍
   ബാബു...കൂടാതെ ഈ പ്രൊജക്റ്റുമായി സഹകരി 
   ക്കുന്ന  ഏവര്‍ക്കും  ആശംസകള്‍ ..


    

                  

Saturday, July 20, 2013

                                                        അറിവുകള്‍

                                                      തിരിച്ചറിവുകള്‍        

                                
 

 
 
 
 
 
 
 
 

അറിയയാണുഞാനെന്നെ
തിരിച്ചറിയയാണുനിന്നെ
മറവിയാണെനിക്കെന്നതാരോ

പിറവിയില്‍തന്നെകുറിച്ചിരുന്നുവ
വെറുതെയാണതെന്നുഞാന്‍
പറഞ്ഞിടാതെതന്നെയറിക......

Tuesday, July 9, 2013

കഥ

                              വിക്ടര്‍   ജോര്‍ജ്ജ്---നിന്നെയോര്‍ക്കാന്‍...

                                                           

ബാര്‍  കൌണ്‍സിലിന്‍റെ  വിശാലമായ  ഹാളില്‍  ഏറ്റവും പിറകിലത്തെ  ബഞ്ചില്‍  ഭിത്തിയോടു  ചേര്‍ന്നിരിക്കെ അയാളോര്‍ത്തു..
തന്‍റെ  നീണ്ടകാല  പത്രപ്രവര്‍ത്തന  ജീവിതത്തില്‍  ഇതാദ്യമായാണ്  ഇങ്ങിനെ ഇവിടെ  ഈ  പിറകിലെ  വരിയില്‍  സ്ഥാനം  പിടിക്കുന്നത്‌.. അതും  താനേറെ ബഹുമാനിക്കുന്ന,  കാണാനേറെയാഗ്രഹിച്ച  വ്യക്തിത്വമായ  മുന്‍ ചീഫ്ജസ്റ്റിസും  പ്രസ്‌  കൌണ്‍സില്‍ ഓഫ് ഇന്ത്യയുടെ   പ്രസിഡന്റുമായ ശ്രീ. മാര്‍ക്കണ്ടേയ കട്ജു  അഥിതിയായെത്തിയിരിക്കുന്ന  ഈ വേദിയില്‍..
അതേ, തനിക്കിന്നിവിടയേ  ഇരിക്കാനാകൂ.. കയ്യില്‍  പേപ്പറും  പേനയുമില്ലാതെ, കഴുത്തില്‍  ബാഡ്ജ് ഇല്ലാതെ....
ഇന്നിവിടെ  ഈ ഒതുങ്ങിയിരിക്കലാണ്  സുഖം.
പരിപാടികള്‍  ആരംഭിക്കുവാന്‍  സമയമിനിയുമുണ്ട്.  ഒറ്റയ്ക്കും  തെറ്റയ്ക്കും ആളുകള്‍  ഹാളിലേക്ക്  വന്നുകൊണ്ടേയിരിക്കുന്നു..

ഇന്നലെ രാത്രി ശരിയായി  ഉറങ്ങാന്‍ കഴിയാത്തതിനാലാകാം,  ശക്തിയായ  തലവേദന തോന്നുന്നു.. അയാള്‍  നെറ്റിയില്‍ കൈകളൂന്നി  തല കുനിച്ചിരുന്നു.

ആനിയെ ഒന്നു പോയി കണ്ടാലോ?  മനസ്സില്‍ പറഞ്ഞു,  വേണ്ട.. ചടങ്ങുകള്‍ 
കഴിയട്ടെ.

അയാള്‍  വീണ്ടും ഓര്‍മ്മകളിലേക്കു ചേക്കേറി..  നീണ്ട പന്ത്രണ്ടു വര്‍ഷക്കാലം, അതിന്‍റെ  പരിസമാപ്തി കുറിക്കുന്ന ദിനമാണിന്ന്.  ഇന്നുമുതല്‍ അവള്‍ സ്വതന്ത്രയാകുന്നു, ഒപ്പം താനും.

ഇത്രയും കാലം ഒരു തീക്കനലിലൂടായിരുന്നു തന്‍റെ ജീവിതം, ആര്‍ക്കും പിടി കൊടുക്കാതെ.

വിക്ടര്‍, ഇപ്പോള്‍ നിന്നെ ഞാനോര്‍ക്കുന്നു..
ഇതു പറയുമ്പോള്‍  ഇതുവരെ നിന്നെ മറന്നുവെന്നു നീ കരുതരുത്.. അതിനെനിക്കാകുമോ?  ഇല്ല ഒരിക്കലുമില്ല..
നീയെനിക്ക് വെറുമൊരു സുഹൃത്ത് മാത്രമായിരുന്നില്ലല്ലോ.  ഗുരുവായും, ശിഷ്യനായും, വഴികാട്ടിയായും  അങ്ങിനെ എത്രയെത്ര വേഷങ്ങളില്‍..

വിക്ടര്‍ ജോര്‍ജ്ജ്...തനിക്കു ശേഷമാണവനീ പത്രത്തിലെത്തുന്നത്,  പക്ഷേ അന്നുമുതല്‍ അവനെന്നോടൊപ്പം, അല്ല  ഞാനവനോടോപ്പം  ഉണ്ടായിരുന്നു.
തന്‍റെ  പല വാര്‍ത്തകളും മനുഷ്യമനസാക്ഷിയില്‍  തറച്ചിരുന്നത് അവനെടുത്ത ചിത്രങ്ങളിലൂടായിരുന്നില്ലേ? മറ്റൊരര്‍ത്ഥത്തില്‍ അവന്‍റെ  ചിത്രങ്ങള്‍ക്ക്  ജീവന്‍ തുടിച്ചിരുന്നത് തന്‍റെ വാര്‍ത്തകളിലൂടെയും അടിക്കുറിപ്പുകളിലൂടെയും ആയിരുന്നില്ലേ . അതെ തങ്ങള്‍ പരസ്പരം പൂരകങ്ങളായിരുന്നു..

അവനു ലഭിച്ചിരുന്ന പുരസ്കാരങ്ങളില്‍ അവനേക്കാള്‍ കൂടുതല്‍ സന്തോഷിച്ചിരുന്നത് താനായിരുന്നു..ഒരിക്കല്‍ യൂണിസെഫിന്‍റെ അവാര്‍ഡ് ദാന ചടങ്ങില്‍ അവന്‍ പറഞ്ഞില്ലേ,  ഈ അവാര്‍ഡ് വാങ്ങാന്‍  എന്നേക്കാള്‍  യോഗ്യന്‍ എന്‍റെ രവിയേട്ടനാണെന്ന്..  അതെ, തനിക്കവന്‍ ഒരു അനുജന്‍ കൂടിയായിരുന്നു.

2001 ലെ ജൂലൈ 8 ന് രാത്രിയോടാണ്  താനവനെ അവസാനമായി വിളിച്ചത്.  തൊടുപുഴയ്ക്കടുത്ത് വെണ്ണിമലയില്‍  ഉരുള്‍ പൊട്ടിയിരിക്കുന്നുവെന്ന പത്രമോഫീസിലെ  വിളിക്ക് ശേഷമായിരുന്നുവത്.  രാവിലെ തന്നെ അങ്ങോട്ട്‌ പോകണമെന്ന് പറയാനായുരുന്നുവത്.  ആദ്യമായാണവന്‍  വിമുഖത കാണിച്ചത്. എങ്കിലും താന്‍ പറഞ്ഞതിന് എതിര്‍വാക്കില്ലാത്തതിനാല്‍  സമ്മതിക്കയായിരുന്നു.

ഉച്ചയോടടുത്താണവിടെ  ഞങ്ങള്‍ എത്തുന്നത്‌. റോഡെല്ലാം  തകര്‍ന്നതിനാല്‍  വണ്ടി നിറുത്തി ഒത്തിരി നടക്കേണ്ടി വന്നു അവിടെത്തിചേരാന്‍.  അതിഭീകരമായിരുന്നവിടുത്തെ കാഴ്ച്ചകള്‍.. ജനവാസമുണ്ടായിരുന്ന മേഖലയായിരുന്നതെന്ന് വിശ്വസിക്കാന്‍ പ്രയാസം.  എങ്ങും ഭീമാകാരങ്ങളായ പാറകളുംഒടിഞ്ഞു നുറുങ്ങിയ വൃക്ഷശിഖിരങ്ങളും  മാത്രം.   ആ കാഴ്ച ആരേയും ഭയപ്പെടുത്തുന്നതും  ഒപ്പം നൊമ്പരപ്പെടുത്തുന്നതുമായിരുന്നു.
നടപ്പിന്‍റെ  ക്ഷീണവും ഈ കദന കാഴ്ച്ചയും മനസ്സിനെ മദിച്ചതിനാല്‍  താനല്‍പ്പനേരം  ആ ഉയര്‍ന്ന പാറകെട്ടുകളില്‍  തളര്‍ന്നിരുന്നു..  ഔദ്യോഗിക ജീവിതത്തില്‍ ആദ്യമായാണ് കാഴച്ച മനസ്സിനെ ഉലച്ചത്‌.
പക്ഷേ വിക്ടര്‍ മറിച്ചായിരുന്നു.  ഇന്നലത്തെ  വിമുഖതയൊന്നും അവനില്ല.. 
ക്യാമറയുമേന്തി  പാറകൂട്ടത്തില്‍ നിന്നും പാറ കൂട്ടത്തിലേക്ക് തെന്നി മറയുകയാണവന്‍.  അവനങ്ങിനെയാണ്,  ഫീല്‍ഡിലെത്തിയാല്‍  പിന്നെയാര്‍ക്കും അവനെ നിയന്ത്രിക്കാനൊക്കില്ല.  പൂര്‍ണ്ണ  സംതൃപ്തിയെത്തും  വരേയും ചിത്രങ്ങള്‍  എടുതുകൊണ്ടേയിരിക്കും. ഒരു ട്രിപ്പിസു കളിക്കാരന്‍റെ മേയവഴക്കത്തോടെയുള്ള അവന്‍റെ ചടുല ചലനങ്ങള്‍  താനിക്കെന്നും അത്ഭുതമാണ്.  വിക്ടറവിടേയും നല്ല കളിക്കാരനായി,  അവന്‍ പറന്നുകൊണ്ടേയിരുന്നു, ഒരാന്ഗിളില്‍ നിന്നും വേറൊരാന്ഗിളിലേക്ക്.. 
പലവുരു താനവനെ വിളിച്ച് ശ്രദ്ധിക്കണമെന്ന് സൂചന കൊടുത്തു. അവന്‍ ശരിയെന്ന ഭാവത്തില്‍ കൈകള്‍ വീശിയെന്നോട് പ്രതികരിച്ചുകൊണ്ടേയിരുന്നു.  അവന്‍ ദൂരേക്കു ദൂരേക്കു പോകുന്നത് ഞാനറിഞ്ഞു. ഞാന്‍ പറയുന്നതവന് കേള്‍ക്കാന്‍  പറ്റാതായി..

ഞാനാ കാഴ്ച്ച കണ്ടു.. അങ്ങു ദൂരെ നിന്നലറിവരുന്ന ജലപ്രവാഹം.  ഞാന്‍ അവനെ തിരഞ്ഞു.. അവനങ്ങുദൂരെ ഒരു പൊട്ടുപോല്‍..സര്‍വ്വശക്തിയുമെ-
ടുത്തുതാനലറി  വിളിച്ചു..
പക്ഷേ അവന്‍ കേട്ടില്ല..
ഒരു നിമിഷം കണ്‍കള്‍ ഇറുക്കി തരിച്ചിരുന്നു.  
ശ്വാസമടക്കി  വിക്ടറെ തിരഞ്ഞു.. 
ഇല്ല, അവനവിടില്ല..ആ പാറകൂട്ടങ്ങളും....

ആശുപത്രി വാസവും  ആ ഷോക്കില്‍ നിന്നും മുക്തി നേടാനുമൊക്കെയായി ഏതാണ്ട് ഒരു മാസമെടുത്തു.  പിന്നീടറിഞ്ഞു, വിക്ടറിന്‍റെ  ശരീരം രണ്ടു ദിവസത്തിനു ശേഷം കണ്ടെത്തുകയായിരുന്നുവത്രേ...

ആശുപത്രി വിട്ടപ്പോള്‍ ആദ്യം പോയത് വെണ്ണിയാനി മലയിലേക്കായിരുന്നു. പേനയെടുക്കാതെയുള്ള  ആദ്യ യാത്ര.
ഒത്തിരി നേരം അവിടെ ചിലവഴിച്ചു.  ഉച്ചത്തില്‍ കരഞ്ഞു, അവനോടോത്തിരി പരിഭവങ്ങള്‍ പറഞ്ഞു.. സാരല്ല്യ, രെവ്യെട്ടാ,  എപ്പോഴും ഞാന്‍ കൂടെയുണ്ട് , എന്നവന്‍  അവന്‍റെ സ്വതസിദ്ധ  ചിരിയോടെ പറയുന്നത് ഞാനറിഞ്ഞു.


അവനോടു  യാത്ര പറഞ്ഞ് മലയിറങ്ങുമ്പോള്‍ മനസ്സില്‍ കോറി, ഇനിയുള്ള  എല്ലാ ജൂലൈ ഒന്‍പതിനും ഇവിടെ വരണം.. അല്ല വരും.. അതിന്നും തുടര്‍ന്നു കൊണ്ടേയിരിക്കുന്നു.

പിന്നീടാണ് താനറിയുന്നത്,  ആ ഉരുള്‍ പൊട്ടലില്‍  ആ പ്രദേശത്തുണ്ടായിരുന്ന 
രണ്ടുപേര്‍ മാത്രമേ ജീവിച്ചിരിപ്പൂവെന്ന്.  അതിലൊന്ന് താനും മറ്റൊന്ന്  ആനിയെന്ന എട്ടുവയസ്സുകാരിയുമാണെന്ന്.   അവളെ സര്‍ക്കാര്‍ ഏറ്റെടുത്ത് ആശ്രയഭവനില്‍  ആക്കിയിരിക്കുന്നുവെന്ന വാര്‍ത്ത തന്നെയേറെ വിഷമിപ്പിച്ചു.  കാരണം, ആശ്രയഭവനിലെ ശോച്യാവസ്ഥ താന്‍ തന്നെയാണ് 
തുറന്നുകാണിച്ചിട്ടുള്ളത്‌.  

ഏറെ ശ്രമകരമായ പ്രവര്‍ത്തനത്തിലൂടെ ആ കുട്ടിയുടെ  മുന്നോട്ടുള്ള ജീവിതവും പഠനവും  പിന്നീട് താനേറ്റെടുക്കയായിരുന്നു.

ഒരു പത്രപ്രവര്‍ത്തകന്‍റെ  ചെറിയ വരുമാനത്തില്‍ ഒരു വലിയ കുടുംബം മുന്നോട്ടു പോകയായിരുന്നു.. സിറ്റിയിലെ  ഇരുമുറി വാടക വീട്ടില്‍  ഭാര്യയും മക്കളും അമ്മയും ചേര്‍ന്ന് ഞെരുങ്ങിയമര്‍ന്ന  ജീവിത ചക്രത്തിനിടയിലേക്ക് അവളും വരവായി.  ചുറ്റിലെ ആര്‍ഭാട ജീവിതത്തിലേക്കാകൃഷ്ടരായ  ഭാര്യയേയും മക്കളേയും  സന്തോഷിപ്പിക്കുവാന്‍ താനേറെ പണിപ്പെട്ടു കൊണ്ടിരുന്ന സമയം.  അതുകൊണ്ടുതന്നെ ആനിയുടെ കാര്യം  വീട്ടിലവതരിപ്പിച്ചില്ല.  ഭാര്യ  പോലുമറിയാതെ ഇക്കാലമത്രയും ഇത്രയും വലിയൊരുത്തരവാദിത്വം ഭംഗിയായി  നിര്‍വ്വഹിക്കാന്‍  കഴിഞ്ഞതിലേറെ
സന്തോഷം തോന്നുന്നു.  പക്ഷേ, ഇന്നും തനിക്കു മനസ്സിലാകാത്തയൊന്നുണ്ട് ,
ഓരോ മാസാന്ത്യത്തിലും കണക്കവതരിപ്പിക്കുമ്പോള്‍  പരാതിയുടേയും, പരിഭവങ്ങളുടേയും  ഭാണ്ഡകെട്ടഴിച്ച് സമാധാനാന്തരീക്ഷം  നഷ്ടമാക്കിയിരുന്ന 
ഭാര്യ ആനിയുടെ വരവിനുശേഷം അങ്ങിനെയൊന്നുമുണ്ടായിട്ടില്ലെന്നതാണ്  സത്യം.  ആനിയുടെ ആവശ്യങ്ങള്‍ കഴിച്ച്ബാക്കി കൊടുക്കുന്ന പൈസ കൊണ്ടവള്‍ തൃപ്തയായിരുന്നു.  ഒരളവുവരെ  തന്‍റെ ഈ ലക്ഷ്യം  കണ്ടെത്തലിന് അതും ഒരു ഹേതുവാകാം..

പരിപാടികള്‍ ആരംഭിക്കുകയാണെന്നു തോന്നുന്നു..  അയാള്‍ ചിന്തയില്‍ നിന്നുണര്‍ന്നു.  തന്‍റെയടുത്താരോ വന്നിരിക്കുന്നതായയാള്‍ക്കു  തോന്നി.  നോട്ടം  താഴേക്കുതന്നെയായിരുന്നതിനാല്‍  അടുത്തു വന്നിരുന്നത്  ഒരു സ്ത്രീയാണെന്നു 
മനസ്സിലാക്കാന്‍ അയാള്‍ക്ക്‌ പണിപ്പെടേണ്ടി വന്നില്ല.  സ്ത്രീയുടെ കാലിലെ പഴകി പൊട്ടാറായ  ആ തുകല്‍ ചെരുപ്പയാളുടെ  ഹൃദയമിടിപ്പു കൂട്ടി.ചെരിപ്പിനു മുകളിലേക്കയാള്‍  നോട്ടമെറിഞ്ഞു..പിഞ്ചികീറാറായ  ആ സാരിയില്‍ അയാളുടെ നോട്ടമുടക്കി... അയാള്‍ക്കുറപ്പായി,  അതെ,  സംശയമില്ല.  ഇതവള്‍ തന്നെ,  തന്‍റെ ശാരി..   അയാളുടെ ചങ്കൊന്നു  കാളി.
അവളിവിടെ?  
അവളുടെ മുഖത്തു നോക്കാനുള്ള ധൈര്യം അയാള്‍ക്കുണ്ടായില്ല. ഭൂമി നെടുകെ പിളര്‍ന്നതിന്നകത്തേക്കുപോകും പോലയാള്‍ക്കു തോന്നി.

അവള്‍ അയാളുടെ കൈത്തലമെടുത്തമര്‍ത്തി.  പയ്യെ അതു ചുണ്ടോടമര്‍ത്തി.
കണ്‍കള്‍ ഉരുണ്ടുകൂടുന്നതയാളറിഞ്ഞു.  മുഖമുയര്‍ത്താതെ  അയാളിരുന്നു.
അവള്‍ അയാളുടെ ചെവിയില്‍മന്ത്രിച്ചു..  
" രവ്യേട്ടാ,  നന്നായി..  എനിക്കെല്ലാം അറിയാമായിരുന്നു രവ്യേട്ടാ ,  രവ്യെട്ടന്‍റെ 
ഡയറി കുറിപ്പില്‍ നിന്നും മണിയോര്‍ഡര്‍ സ്ലിപ്പില്‍ നിന്നുമെല്ലാം എല്ലാം ഞാന്‍ മനസ്സിലാക്കിയിരുന്നു.   മന:പൂര്‍വ്വം ഞാനതൊന്നും പറയാതിരുന്നതാണ്.  അതെല്ലാം അങ്ങിനെ തന്നെ നടക്കണമെന്ന് ഞാനുമാഗ്രഹിച്ചിരുന്നു. എല്ലാം നല്ലതിനാകട്ടെ. "

അയാള്‍ പയ്യെ മുഖമുയര്‍ത്തി അവളുടെ മൂര്‍ദ്ധാവില്‍ ചുംബിച്ചു. പയ്യെ  അവളെ തന്നിലേക്കമര്‍ത്തി.  മനസ്സില്‍ പറഞ്ഞു.." നിന്നെയെനിക്കു മനസ്സിലാക്കാന്‍ കഴിഞ്ഞില്ലല്ലോ "

അപ്പോള്‍ എന്‍റോള്‍ ചെയ്യുന്നവരുടെ കൂട്ടത്തില്‍ അവളുടെ പേര്‍  വിളിക്കയായിരുന്നു....
ആനി  തെക്കേതലക്കല്‍  ജോര്‍ജ്ജ്.........