Monday, April 22, 2013

                                        ഭിഷഗ്വരന്‍


കഴുത്തില്‍ സ്റ്റെതും, വിരല്‍ തുമ്പില്‍ ശമന താളവുമുള്ള എന്‍റെ പ്രിയ സുഹൃത്ത്‌ ഡോ. രാജു ഡേവിസിന്‍റെ മനസ്സു നിറയെ സാഹിത്യമുണ്ടെന്ന തിരിച്ചറിവിലെഴുതിയ കവിത...

സ്നേഹപൂര്‍വ്വം ഇത് അദ്ദേഹത്തിനു സമര്‍പ്പിക്കുന്നു..



                                             ഭിഷഗ്വരന്‍

 

ജപമാലതീര്‍ക്കുമെന്നക്ഷരത്താലെ-

ന്നൊത്തിരിനിനച്ചൊരാബാല്യകാലം

 

പേര്‍പുകഴ്തന്നിടുമക്ഷരമെന്നേറെ-

യാശിച്ചാചെറുസ്വപ്നകാലം

 

മാനവമിടിപ്പുള്‍കൊള്ളാനുതകുന്ന

തോതാകുമക്ഷരമെന്നോര്‍ത്തകാലം

 

ഹാരങ്ങളെന്നില്‍നിറയുന്നതോര്‍ത്തുഞാ-

നേകാന്തപഥികനായുള്ളകാലം

 

കാലങ്ങളേറെ കടന്നുപോയി

കടലുംതാണ്ടിഞാനീ തീരത്തായി

 

മോഹങ്ങളേറെയും ബാക്കിയായി

മോഹിക്കാസ്വപ്‌നങ്ങള്‍ സ്വന്തമായി

 

അക്ഷരമിന്നെന്‍റെ ഭാഗമായി

രോഗശമനത്തിന്‍  താളമായി

 

മാനവമിടിപ്പു ശ്രവിക്കയായി

യന്ത്രക്കുഴലതിന്‍ ഹേതുവായി

 

പുഷ്പഹാരമതു  മോഹമായി

യന്ത്രക്കുഴലതു  ഹാരമായി.

No comments: